Thursday, 29 July 2010

സന്തോഷം - കിളിയുടെയും ദൈവത്തിന്റെയും

ഇതൊരു മുത്തച്ചി കഥ ....
കാട്ടില്‍ വിരിഞ്ഞ
നാട്ടില്‍ പരന്ന
കിളിയുടെയും ദൈവത്തിന്റെയും കഥ
കാട്ടിലെ വീട്ടില്‍
കല പില പാടി വസിച്ചിരുന്നു
ഒരു കുടുംബം
ഒരു സന്തുഷ്ട കുടുംബം
തള്ള കിളിയുടെ സ്നേഹം
പോറ്റി വളര്‍ത്തിയ കുഞ്ഞികിളികളും
കളിക്കൂട്ടുകാരായി അയല്‍ക്കാരും
സന്തുഷ്ടരായി വസിച്ച കാലം
ദൈവം പോലും അസൂയപ്പെട്ടു
നാളേക്കായി ഒന്നും കരുതാതെ
ഇന്നത്തെക്കായി ജീവിച്ചു
കൂടിനുള്ളില്‍ സ്നേഹം
കൂടാരം തീര്‍ത്തു...
ഒരിക്കല്‍ തള്ള കിളി
തീറ്റ തേടി പോയ നേരം
നാശമായി വന്നു
കാട്ട് തീ..
അറിഞ്ഞെത്തി തള്ളക്കിളി
കുഞ്ഞുങ്ങളെ രക്ഷിച്ചു
പിന്നെ തന്റെ കൂടു രക്ഷിക്കാന്‍
വഴികാണാതെ വലഞ്ഞു
അടുത്തുള്ള പുഴയിലേക്ക് വെള്ളം തേടി പാഞ്ഞു
ചിറകു നനച്ചു തിരിച്ചു വന്നു..
ചൊരിഞ്ഞു ആ തുള്ളികള്‍ തീയിലേക്ക്
പിന്നെയും പിന്നെയും ഇത് തന്നെ തുടരവേ
കുഴഞ്ഞു അവളുടെ ചിറകുകള്‍
ഇതുകണ്ട് ദൈവം അവളോടു ചോദിച്ചു
"ഹേ കിളിയെ നിനക്ക് ഭ്രാന്തോ?
പ്രയോജനമെതുമേ ഇല്ലെന്നു അറിഞ്ഞിട്ടും
വൃഥാ പ്രയത്നം ആര്‍ക്കുവേണ്ടി? "
ഇതിനിടയില്‍ തീര്‍ന്നിരുന്നു കിളിതന്‍ വീടും പരിസരവും
തന്നെ നോക്കി ചിരിക്കുന്ന ദൈവത്തോട് കിളി ചൊല്ലി
"ദൈവമേ നീ സര്‍വ ശക്ത്തന്‍ ...
നിനക്ക് കഴിയാത്തതായി എന്തുള്ളു?
ഒരു നിമിഷം നീ ശ്രമിച്ചാല്‍ മഴവരും
തീപോകും എന്‍ വീടും നിലനില്‍കും
അത് ചെയ്യാതിരിക്കുന്നത്
നിന്റെ സന്തോഷം
വൃഥാ എന്നറികിലും
എന്നെക്കൊണ്ടാകും കാര്യം
ചെയ്യുക എന്നത് എന്റെ സന്തോഷം "

കടപാട് (മാര്‍ഗം)

Tuesday, 27 July 2010

കാലം

കാതില്‍ എന്തോ ചിലമ്പി
അകലുന്ന കാറ്റ്
മനസ്സില്‍ എന്തോ എഴുതി
അകലുന്ന കാലം
സുഗന്ധം പരത്തി
മനസ് നിറച്ചു
ശരികള്‍ പഠിപ്പിച്ചു കാലം
തെറ്റും പറഞ്ഞു തന്ന കാലം
സന്തോഷം തന്നു, സന്താപം തന്നു കാലം 
കൂട്ടുകാരെ കാട്ടി തന്നു
കൈപിടിച്ച് കൂടെ വന്നു
കൈപിടിച്ച് കാലത്തോടൊപ്പം
കാലൊച്ച കേള്‍പിക്കാതെ നടന്നു

Monday, 26 July 2010

തത്ത

കൂട്ടില്‍ നിന്നും എന്നെ നോക്കി ചിരിച്ചു
മരതക നിറമുള്ള തത്ത
തമാശ പറഞ്ഞെന്നെ ചിരിപ്പിച്ചു
തമാശകള്‍ക്കിടയില്‍ ആ കണ്ണ് ഞാന്‍ കണ്ടു 
ആ കണ്ണില്‍ കണ്ണീരാണോ?
അടച്ച കൂടിന്‍റെ ബന്ധനത്തില്‍
ഓര്‍മ്മകള്‍ അയവിറക്കി
കൂട്ടിനു പുറത്തെ കാഴ്ച്ചകള്‍ കണ്ട്
പറന്നകലുന്ന സ്വതന്ത്രരെ കണ്ട്
അസൂയപ്പെട്ട്
മോചനം കാത്തു
ഉടമസ്ഥന്റെ കരുണ കാത്തു
സ്വയം കരഞ്ഞു കരയുന്നവരെ ചിരിപ്പിച്ചു
കാത്തിരിക്കുന്നു അവള്‍ ആ കൂട്ടില്‍ ..
കഷ്ടപ്പാടിന്‍ താഴ്വരയില്‍ .....
മോചനം കാത്ത്...

Saturday, 24 July 2010

അവന്‍

സ്വപ്നങ്ങൾ കണ്ടു മടുത്തു..
അലസമായി ഉറങ്ങി മടുത്തു..
സമയമായി ഉണരാൻ പൊരുതാൻ...
ആരൊ അവനോടു മന്ത്രിച്ചു..
കണ്ണുകൾ തുറക്കാൻ ശ്രമിച്ചൂ..
ആരോ കണ്ണുകൾ പൊത്തിപ്പിടിച്ചു..
കരയാനായ് നാക്കു തുടിച്ചൂ...
ആരോ തൊണ്ടക്കു കയറി പിടിച്ചു..
ഓടാനയി കാലുകൾ പിടച്ചൂ..
ആരോ കാലുകൾ ചേർത്തു പിടിച്ചു..
കൈകൾ ഉയർത്താൻ ശ്രമിച്ചൂ..
ആരോ കൈകൾ പിറകിൽ ബന്ധിച്ചു..
മരിക്കാനായ് മനസു മന്ത്രിച്ചൂ..
പക്ഷെ നരകിക്കാൻ അവൻ കല്പിച്ചു..
ചെവികൾ മാത്രം സ്വതന്ത്രമായി നിന്നു..
എവിടെയോ കവിത മുഴങ്ങി..
“പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”

Wednesday, 21 July 2010

മനസ്

മനസ്
ഞാനറിയാതെ എന്നെ നയിച്ചു
ലോകം കണ്ടു കരഞ്ഞു
സ്വയം കണ്ണടക്കാന്‍ കഴിവില്ലാതെ
വലഞ്ഞു
അവസാനം എന്നോടു മന്ത്രിച്ചു
ഒന്ന് കണ്ണടക്കാമോ
കണ്ണടച്ചപ്പോള്‍ ഞാനറിഞ്ഞു
മനസ് എന്നെ വിട്ടു പോയെന്നു
ഞാന്‍ മറ്റാരോ ആയെന്നു 
ഞാന്‍ എന്നെ തേടി നടന്നു
കണ്ണ് തുറന്നു പിടിച്ച് ...

Tuesday, 20 July 2010

ഭ്രാന്തന്‍

മനസിന്റെ കോണില്‍ ഇരുന്നൊരു പല്ലി ചിലച്ചു
അസ്വസ്ഥതയുടെ ശബ്ദത്തില്‍
തൊണ്ടയില്‍ വന്നു തേട്ടി നിന്നു
അര്‍ഥമില്ലാത്ത വാക്കുകള്‍
കണ്ണില്‍ വന്നു നിറഞ്ഞു നിന്നു
കലങ്ങി മറിഞ്ഞ ഒരു തുള്ളി കണ്ണുനീര്‍
എന്തിനോ വേണ്ടി കരയുന്ന മനുഷ്യാ
ഭ്രാന്താ ......
പ്രാക്ടികലായവര്‍ കൂവി വിളിച്ചു
ആ ബഹളത്തില്‍ അര്‍ഥമില്ലാത്ത വാക്കുകള്‍
കണ്ണുനീരിനെപ്പോലെ വീണുടഞ്ഞു

ഈ ബ്ലോഗിനെ കുറിച്ച് രണ്ടു വാക്ക്

ഭ്രാന്തമാണെന്ന് ചിലര്‍ക്ക് തോന്നാവുന്ന ചില കാര്യങ്ങള്‍ എഴുതാന്‍ ഒരു ബ്ലോഗ്‌ തുടങ്ങുന്നു
ആര്‍ക്കും ഇത് വായിച്ചു അഭിപ്രായം പറയാം.